Friday 19 March 2021

ഗോവയും മുംബൈയും സമനില പങ്കുവെച്ചു ഇന്ന്‌ എ.ടി.കെ , നോര്‍ത്ത്‌്‌ ഈസ്‌റ്റിനെതിരെ

 





ഫത്തോര്‍ഡ : അവസാന മിനിറ്റു വരെ തീപാറിയ വെസ്‌റ്റ്‌ കോസ്‌റ്റ്‌ സെമിഫൈനലിന്റെ ആദ്യ പാദത്തില്‍ മുംബൈ സിറ്റി എഫ്‌ സിയും , എഫ്‌.സി ഗോവയും രണ്ടു ഗോള്‍ വീതം അടിച്ചു സമനിലയില്‍ പിരിഞ്ഞു.
ഇന്ന്‌ രണ്ടാം സെമിഫൈനലിന്റെ ആദ്യ പാദത്തില്‍ എ.ടി.കെ മോഹന്‍ബഗാന്‍ മൂന്നാം സ്ഥാനക്കാരായ നോര്‍ത്ത്‌്‌ ഈസ്‌റ്റ്‌ യൂണൈറ്റഡിനെ നേരിടും.
സെമിഫൈനലില്‍ മുംബൈ സിറ്റി എഫ്‌.സിയും എഫ്‌ .സി ഗോവയും അഞ്ചാം സീസണിലാണ്‌ ഇതിനു മുന്‍പ്‌ നേര്‍ക്ക്‌ നേര്‍ വന്നത്‌ . അന്ന്‌ ഗോവ രണ്ട്‌ പാദങ്ങളിലുമായി രണ്ടിനെതിരെ അഞ്ച്‌ ഗോളുകള്‍ക്ക്‌ ജയിച്ചു. ഇനി വരുന്ന തിങ്കളാഴ്‌ച രണ്ടാം പാദത്തില്‍ ഇരുടീമുകളും വീണ്ടും ഏറ്റുമുട്ടും.. ഇതിനു പകരം വീട്ടാന്‍ മുംബൈയ്‌ക്കു കഴിയുമോ എന്ന്‌ തിങ്കളാഴ്‌ച അറിയാം
.
ആഡം ലെ ഫോന്ദ്രെ, ബര്‍ത്തലോമ്യോ ഓഗ്‌ബച്ചേ, ്‌ഹ്യൂഗോ ബൗമസ്‌, മുര്‍ത്താഡ ഫാള്‍, അഹമ്മദ്‌ ജാഹു എന്നീ വമ്പന്മാരെ അണിനിരത്തിയ മുംബൈയെ ഗോവ ചടുലമായ നീക്കങ്ങളിലൂടെ വിറപ്പിച്ചു.
ഷോര്‌ഷെ ഓര്‍ട്ടിസ്‌ , സേവ്യര്‍ ഗാമ എന്നിവരിലൂടെ ഗോവയാണ്‌ തുടക്കം തന്നെ ആക്രമണത്തിനിറങ്ങിയത്‌.എഡു ബേഡിയ, ഇഗോര്‍ അന്‍ഗുലോ, റൊമാരിയോ ജേസുരാജ്‌, ഗ്ലാന്‍ മാര്‍ട്ടിന്‍ എന്നിവരുടെ പിന്തുണയും ഗോവന്‍ നീക്കങ്ങള്‍ക്ക്‌ വേഗത പകര്‍ന്നു.
ഇതോടെ മുംബൈയ്‌ക്ക്‌ പ്രതിരോധിക്കാന്‍ ടാക്ലിങ്ങുകള്‍ പുറത്തെടുക്കേണ്ടി വന്നു. ഇതിനു കിട്ടിയ ശിക്ഷയിരുന്നു മുംബയ്‌ക്ക്‌ ആദ്യം തന്നെ വഴങ്ങേണ്ടി വന്ന പെനാല്‍ട്ടി. 20-ാം മിനിറ്റില്‍ ഡോണച്ചി, റൊമാരിയോ ജെസുരാജ്‌ എന്നിവരിലൂടെ തുടക്കമിട്ട നീക്കം ഓര്‍ട്ടിസിലേക്ക്‌ . പെനാല്‍ട്ടി ബോക്‌സിലെത്തിയ ഓര്‍ട്ടിസിനെ പുറകില്‍ നിന്നെത്തിയ മുംബയുടെ മന്ദര്‍റാവു നടത്തിയ ടാക്ലിങ്ങ്‌ ചെയ്‌തു റഫ്‌റി ഉടനടി ശിക്ഷാവിധി പ്രഖ്യാപിച്ചു പെനാല്‍ട്ടിിയിലേക്ക്‌ വിരല്‍ ചൂണ്ടി. കിക്കെടുത്ത ഇഗോര്‍ അന്‍ഗുലോ യാതൊരു പിഴവും കൂടാതെ വല കുലുക്കി (1-0)
ഇതോടെ അന്‍ഗുലോയുടെ ഗോളുകളുടെ എണ്ണം 14 ആയി ഉയര്‍ന്നു ഗോള്‍ഡന്‍ ബൂട്ട്‌ റേസില്‍ അന്‍ഗുലോയും എ.ടി.കെയുടെ റോയ്‌ കൃഷ്‌ണയും ഈ ഗോളോടെ ഒപ്പത്തിനൊപ്പം.
34-ാം മിനിറ്റില്‍ ഗോവയുടെ വിംഗ്‌ ബാക്ക്‌ സെരിറ്റണ്‍ ഫെര്‍ണാണ്ടസിനു പേശിവലിവ്‌ കാരണം പിന്മാറേണ്ടി വന്നു.പകരം കാര്യമായ പരിചയസമ്പത്ത്‌ ഇല്ലാത്ത ലിയാന്‍ഡര്‍ ഡിക്കൂഞ്ഞയെ കൊണ്ടുവരേണ്ടി വന്നു. ഈ പരുക്ക്‌ കളിയുടെ ടേണിങ്‌ പോയിന്റായി . അനുകൂല സാഹചര്യം മുതലെടുത്ത്‌ 38-ാം മിനിറ്റില്‍ മുംബൈ ഗോള്‍ മടക്കി. അതിവെഗം എടുത്ത ഫ്രി കിക്കില്‍ നിന്നും റീബൗണ്ടായി കിട്ടിയ പന്തുമായി കുതിച്ച ഹ്യൂഗോ ബൗാമസ്‌ ഗോവന്‍ ഗോളി ധീരജ്‌ സിംഗ്‌ പ്രതീക്ഷിക്കാത്ത വേഗത്തില്‍ പുറംകാല്‍ കൊണ്ടു വലയിലേക്ക്‌ നിറയൊഴിച്ചു. സസ്‌പെന്‍ഷനു ശേഷം തിരിച്ചെത്തിയ ഹ്യൂഗോ ബോമസ്‌ ഈ സമനില ഗോളിലൂടെ തന്റെ വരവറിയിച്ചു (1-1).
ഒന്നാം പകുതി അവസാനിക്കുന്നതിനു മുന്‍പ്‌ ഗോള്‍ എന്നുറപ്പിച്ച മുന്നു മുംബൈയുടെ മൂന്ന്‌ ശ്രമങ്ങള്‍ മനോഹരമായ സേവുകളിലൂടെ മുന്‍ കേരള ബ്ലാസ്‌റ്റേഴ്‌സ്‌ ഗോളി ധീരജ്‌ സിംഗ്‌ രക്ഷപ്പെടുത്തി.
രണ്ടാം പകുതി തുടങ്ങി അധികം വൈകുന്നതിനു മുന്‍പ്‌ തന്നെ 59-ാം മിനിറ്റില്‍ ഗോവ ലീഡിലേക്കു തിരിച്ചെത്തി. ഇടടതു വിംഗ്‌ ബാക്ക്‌ സേവ്യര്‍ ഗാമയുടെ ഇടത്തെ വിംഗിലൂടെയുള്ള കുതിപ്പും ചാട്ടുളിപോലുള്ള ഷോട്ടും മുംബൈയുടെ ഗോള്‍ വല കുലുക്കി. (2-1).തീര്‍ത്തും സോളോ അറ്റാക്കിലൂടെയാണ്‌ ഗാമയുടെ ഗോള്‍.
എന്നല്‍ 61-ാം മിനിറ്റില്‍ മുംബൈ തിരിച്ചടിച്ചു വീണ്ടും കളി സമനിലയില്‍ എത്തിച്ചു. മുംംബൈയുടെ ഹാഫില്‍ നിന്നും ബിപിന്‍ സിംഗിന്റെ ഫ്രീ കിക്ക്‌ സ്വീകരിച്ചു അഹമ്മദ്‌ ജാഹു നല്‍കിയ ക്രോസ്‌ മുര്‍ത്താഡ ഫാള്‍ ഹെഡ്ഡറിലൂടെ പോസ്‌റ്റിലേക്ക്‌ തിരിച്ചുവിട്ടു (2-2). ഐ.എസ്‌.എല്ലിന്റെ ചരിത്രത്തിലെ ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയ താരമായ ഈ സെനഗളീസ്‌ ഡിഫെന്‍ഡറിന്റെ ഈ സീസണിലെ ഗോളുകളുടെ എണ്ണം നാലായി. മൊത്തം 13 ഉം.
ഇരുടീമുകളും ആദ്യപാദത്തില്‍ തന്നെ ലീഡ്‌ നേടാനുള്ള ആവേശം നിശ്ചിത സമയത്തും എക്‌സ്‌ട്രാ ടൈമിലും തുടര്‍ന്നുവെങ്കിലും ഒടുവില്‍ സമനില കൊണ്ടു തൃുപ്‌തിപ്പെട്ടു. ഗോവയുടെ ഷോര്‍ഷെ ഓര്‍ട്ടിസ്‌ കളിയിലെ താരമായി .
കളിയില്‍ 53 ശതമാനം മുന്‍തൂക്കം ഗോവ നേടി. എന്നാല്‍ ഓണ്‍ ടാര്‍ജറ്റില്‍ മുംബൈ നാലും ഗോവ മൂന്നും ഷോട്ടുകളാണ്‌ തൊടുത്തത്‌ . അതേപോലെ മുംബൈയ്‌ക്ക്‌ എട്ട്‌ കോര്‍ണറുകള്‍ ലഭിച്ചപ്പോള്‍ ഗോവയ്‌ക്ക്‌ നാലെണ്ണം മാത്രം. ഫൗളുകളുടെ കാര്യത്തിലും മുംബൈ മുന്നിലെത്തി. നാല്‌ മഞ്ഞക്കാര്‍ഡുകള്‍ മുംബയ്‌ക്ക്‌ ലഭിച്ചു. ഗോവയ്‌ക്ക്‌ മൂന്നും.

No comments:

Post a Comment